മറിയാമ്മ സാർ, കരിമ്പിൽ അമ്മാമ്മ, കരിമ്പിൽ ആശാട്ടി, എന്നീങ്ങനെ ആളുകൾ സ്നേഹ ബഹുമാനപൂർവ്വം വിളിച്ചിരുന്ന കരിമ്പിൽ ഭവനത്തിൽ മറിയാമ്മയുടെ നൂറാം ജന്മദിനം (2021 സെപ്തംബർ 17) ആഘോഷിയ്ക്കുവാൻ അമ്മച്ചി ഈഭൂവിൽ ഇല്ലെങ്കിലും കരിമ്പിൽ അമ്മച്ചിയെ കുറിച്ച് നുറായിരം കാര്യങ്ങൾ അമ്മച്ചിയെ അറിയാവുന്നവർ പറയും. അത്രയേറെ സ്നേഹത്തോടെയും കരുതലോടെയും ആയിരുന്നു കരിമ്പിൽ അമ്മാമ്മ എല്ലാവരോടും പെരുമാറിയിരുന്നത്.
ഭാഗ്യസ്മരണീയനായ മാത്യു കരിമ്പിൽ കോർ എപ്പിസ്കോപ്പായുടെ സഹോദരിയായ കരിമ്പിൽ മറിയാമ്മയെന്ന മലങ്കര സഭയുടെ അൽമായ പ്രമുഖരിലെ ഏക വനിതാ രത്നം ആണെന്ന് പറയുന്നതാകും വാസ്തവം.
മാതൃകജനകമാം വിധം വിശുദ്ധിയുടെ പ്രതീകമായി ജീവിതം ഉഴിഞ്ഞുവച്ച് ഒട്ടനേകം പേരുടെ ഓർമ്മകളിൽ ഇന്നും ജീവിയ്ക്കുന്ന കരിമ്പിൽ മറിയാമ്മ അമ്മാമ്മയെ കുറിച്ച് കരിമ്പിൽ അമ്മാമ്മയെ കുറിച്ച് അറിയാത്തവർ അറിയണം എന്നതിനാൽ ടീം ഖോലോ ദ് മലങ്കര (Kholo d Malankara) തയ്യാറാക്കിയ ചെറുവിവരണം.
കല്ലൂപ്പാറ കരിമ്പിൽ ഭവനത്തിൽ, കരിമ്പിൽ മാത്തന്റെയും കല്ലൂപ്പാറ പുലിപ്ര മറിയാമ്മയുടെയും ആറുമക്കളിൽ പ്രഥമ സന്താനമായി 1921 സെപ്തംബർ 17ാം തീയതി കരിമ്പിൽ മറിയാമ്മ ഭൂജാതയായി.
ഒരല്പ കുടുംബ ചരിത്രം.
1937 ൽ അതായത് കരിമ്പിൽ മാത്തന്റെയും പുലിപ്ര മറിയാമ്മയുടെയും അവസാന (ആറാം) സന്താനത്തിനു (ഭാഗ്യ സ്മരണീയനായ മാത്യു കരിമ്പിൽ കോർ എപ്പിസ്കോപ്പാ) 4 വയസ്സുള്ളപ്പോൾ കല്ലൂപ്പാറയിൽ നിന്നും കുടുംബസമേതം റാന്നിയിലെ കരിയംപ്ലാവ് എന്ന സ്ഥലത്ത് താമസം മാറി. (അയിരൂർ പകലോമറ്റം താഴമൺ കുടുംബത്തിൽ കാടാമുള കുടുംബാംഗമായിരുന്നു കരിമ്പിൽ മാത്തന്റെ മാതാവ്) ഇതേ വർഷം പുലിപ്ര മറിയാമ്മ ടൈഫോയിഡ് ബാധിതയാകുകയും ചികിത്സകൾക്കൊന്നും രക്ഷിക്കാനാവാതെ മരണമടയുകയും ചെയ്തു. 16 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന കരിമ്പിൽ അമ്മാമ്മ കൂടപ്പിറപ്പുകളായ അഞ്ച് പേർക്കും അമ്മയായി മാറി. 1942ലാണു കരിമ്പിൽ കുടുംബം പുനരൈക്യപ്പെട്ട് കളമ്പാല ഇടവക പള്ളിയിൽ ചേർന്നത്.
കർമ്മ വീഥിയിൽ
പുല്ലപ്രം സർക്കാർ സ്കൂളിൽ അദ്ധ്യാപികയായിരുന്ന മറിയാമ്മ സാർ കളമ്പാല മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയിലെ മതബോധന പരിശീലനത്തിലും ഏകദേശം 42 വർഷകാലം തന്റെ സമയം വിനിയോഗിച്ചിരുന്നു. ആദ്യ കുർബാനയ്ക്കായി കുട്ടികളെ ഒരുക്കുന്നതിൽ പ്രത്യേകം ശ്രദ്ധിച്ചിരുന്ന, സ്വസഹോദരന്റെ (ഭാഗ്യസ്മരണീയനായ മാത്യു കരിമ്പിൽ കോർ എപ്പിസ്കോപ്പാ)
ദൈവവിളിയെ പരിപോഷിപ്പിക്കാനും പ്രോത്സാഹനമേകാനും ജാഗരൂകയായിരുന്ന കരിമ്പിലമ്മാമ്മ ആൺ കുട്ടികൾ വൈദീകരാകണമെന്നും പെൺ കുട്ടികൾ സന്ന്യാസിനിമാർ ആകണമെന്നും ആഗ്രഹിച്ചിരുന്നു.
കരിമ്പിൽ അമ്മാമ്മയുടെ സഹോദരി പുത്രൻ ബഹുമാനപ്പെട്ട ഫാ. മാത്യു തടത്തിലും, സഹോദര പുത്രൻ ബഹുമാനപ്പെട്ട ഫാ. ജോളി കരിമ്പിലും പൗരോഹിത്യ ജീവിതം തിരഞ്ഞെടുക്കുവാൻ പ്രേരകമായത് മാത്രമല്ല റാന്നി മേഖലയിൽ നിന്നും ഒട്ടനേകം പേർക്ക് ദൈവവിളി തിരിച്ചറിയുവാൻ അമ്മാമ്മ മുഖ്യകാരണക്കാരിയായി.
റാന്നി കൺവൻഷന്റെ ചരിത്രത്തിൽ നിന്നും കരിമ്പിൽ അമ്മാമ്മയെ മാറ്റി വയ്ക്കാൻ കഴിയില്ല. ലീജൺ ഓഫ് മേരിയുടെയും വിൻസന്റ് ഡി പോൾ സോസൈറ്റിയുടെയും സജീവ പ്രവർത്തകയായും നേതൃത്വനിരയിലും കരിമ്പിൽ അമ്മാമ്മയുടെ സാന്നിധ്യമുണ്ടായിരുന്നു.
സ്വസഹോദരർക്ക് മാത്രമല്ല എല്ലാവരുടെയും അമ്മയായി തന്റെ അനുഗ്രഹീത ജീവിതം ഒരു വിശുദ്ധയെന്ന വിധം തന്റെ ഈലോക നിമിഷങ്ങൾ ധന്യമാക്കി കരിമ്പിൽ അമ്മാമ്മ 2009 ജനുവരി 27 നു യാത്രയായപ്പോൾ അന്ത്യോപചാര സമയത്ത് അത്യഭിവന്ദ്യ മോറാൻ മോർ ബസ്സേലിയോസ് ക്ലീമ്മീസ് കാതോലിക്കാ ബാവ വെളിപ്പെടുത്തിയ ഒരു സംഭവം ദൈവശുശ്രൂഷകരെ ദൈവമായി കണ്ടിരുന്ന കരിമ്പിൽ അമ്മാമ്മയുടെ വേറിട്ട മറ്റൊരു പുണ്യ പ്രവർത്തിയെ സുചിപ്പിക്കുന്നു. സംഭവം ഇതായിരുന്നു...
2002 ഒക്ടോബർ 2ാം തീയതി തിരുവല്ല അതിഭദ്രാസനത്തിന്റെ അധ്യക്ഷനായുള്ള സ്ഥാനാരോഹണ ചടങ്ങ് കഴിഞ്ഞ് കത്തീഡ്രൽ പള്ളിയ്ക്ക് പുറത്ത് വന്ന ബാവായ്ക്ക് അരുകിൽ എത്തിയ കരിമ്പിൽ അമ്മാമ്മ, "ഇതിപ്പോൾ തുറക്കല്ലേ, പിന്നീട് തുറന്നാൽ മതി" എന്ന് പറഞ്ഞുകൊണ്ട് ഒരു കവർ ബാവായ്ക്ക് കൊടുത്തു. തിരക്ക് ഒഴിഞ്ഞ് പിന്നീട്, കരിമ്പിൽ അമ്മാമ്മ കൊടുത്ത കവർ തുറന്ന ബാവായ്ക്ക് കുറച്ച് കാശും അതിന്റെ കൂടെ ഒരു കുറിപ്പുമാണ് കാണാനായത്. കുറിപ്പിൽ ഇപ്രകാരമായിരുന്നു എഴുതിയിരുന്നത്... "തിരുമേനിയുടെ സാമൂഹ്യ പ്രവർത്തനങ്ങൾക്ക്".
കരിമ്പിൽ അമ്മാമ്മയുമായുള്ള ഇത് പോലെയുള്ള ധാരാളം സംഭവങ്ങൾ വിവരിയ്ക്കാനുണ്ട്... കണ്ടെത്തേണ്ടതായിട്ടുണ്ട്. മലങ്കരയിൽ നിന്നും അൽമായർക്കിടയിലെ വിശുദ്ധരാകാൻ സാധ്യതയുള്ളവരുടെ പട്ടിക തയ്യാറാക്കിയാൽ നിസംശയം പറയാം അതിൽ കരിമ്പിൽ അമ്മാമ്മ എന്ന പേരിൽ എല്ലാവരും വിളിച്ചിരുന്ന ഈ അമ്മച്ചിയുടെ പേരാകും മുന്നിൽ...
വിവരങ്ങൾക്ക് കടപ്പാട്
ഫാ. ചെറിയാൻ താഴമൺ
ഫാ. മാത്യു തടത്തിൽ
വിശിഷ്ട വ്യക്തികൾ അമ്മാമ്മയെ അനുസ്മരിയ്ക്കുന്നതിന്റെ യൂടൂബ് വീഡിയോകൾ കാണാം
Comments
Post a Comment