പുനരൈക്യം

പുനരൈക്യം, പുനരൈക്യം, പുനരൈക്യം.

മലങ്കര ക്രിസ്ത്യാനികൾ ഏകസഭയായി സാർവ്വത്രിക കൂട്ടായ്മയോട് യോജിച്ചു നിന്നിരുന്ന അനുഭവത്തിലേയ്ക്കുള്ള തിരിച്ചുപോക്കാണ് മലങ്കരയുടെ പുനരൈക്യം എന്നത്കൊണ്ട് അർത്ഥമാക്കുന്നത്. "മലങ്കര സുറിയാനി കത്തോലിക്കാ സഭ", കാതോലിക കൂട്ടായ്മയിലെ ഒരു വ്യക്തിസഭയായി അംഗീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇന്നും, സഭ മലങ്കര സഭാ വിഭാഗങ്ങളുടെ ഒരു ഭാഗമാണെന്നത് മറക്കരുത്. മലങ്കര സഭാ സമൂഹത്തിന്റെ വലിയപങ്കുമാളുകളും ഇന്ന് കത്തോലിക്കാ സഭയ്ക്ക് പുറത്താണെന്ന ബോധ്യം നാം മലങ്കര സുറിയാനി കത്തോലിക്കർക്ക് ഉണ്ടാകേണ്ടിയിരിയ്ക്കുന്നു. 
മലങ്കര സഭ കാതോലിക കൂട്ടായ്മയിൽ പ്രവേശിച്ചതിന്റെ നവതിയുടെ നിറവിൽ ആയിരിയ്ക്കുന്ന ഈ അവസരത്തിൽ (93 -ാം വർഷത്തിലെയ്ക്ക് പ്രവേശിച്ചു) സഭാപുനരൈക്യത്തിന്റെ ഉത്തരവാദിത്വത്തെപ്പറ്റി പുന:വിചിന്തനം നടത്തേണ്ടത് ഉചിതമായിരിയ്ക്കുമല്ലൊ. മലങ്കര സഭയുടെ പൊതുപൈതൃകം അതിന്റെ ആരാധനാക്രമമാണ്. അത് പുലർത്തുവാൻ സാധിയ്ക്കുമെന്നതാണ് മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ഏറ്റം വലിയ നേട്ടവും. ഈ ആരാധനാക്രമത്തിന്റെ അടിസ്ഥാനത്തിലാണ് വേർപെട്ട് നിൽക്കുന്ന നമ്മുടെ അകത്തോലിക്കാ സഹോദരരെ കത്തോലിക്കാ സഭയിലേയ്ക്ക് ആകർഷിപ്പിയ്ക്കുന്നതും. മലങ്കരയിലെ യാക്കോബായ ഓർത്തോഡോക്സ് വിഭാഗങ്ങൾക്കും, ഒരളവുവരെ മാർത്തോമ്മാ സഭയ്ക്കും പൊതുവായ അതേ ആരാധനാക്രമം തന്നെയാണല്ലോ പുനരൈക്യപ്പെട്ട മലങ്കര സുറിയാനി സഭയുടേതും. അതേ ആരാധനാക്രമം തന്നെ നാം ഉപയോഗിക്കുന്നുവെന്നത് സഭാപുനരൈക്യത്തെ വളരെയേറെ സഹായിച്ചിട്ടുമുണ്ട്. സഹായിച്ച് കൊണ്ടിരിയ്ക്കുകയും ചെയ്യുന്നു.
നമ്മുടെ സഭയുടെ ആരാധനക്രമ പൈതൃക പാരമ്പര്യം തനിമയോടെ പരികർമ്മം ചെയ്യപ്പെടേണ്ടതിന്റെ ആവശ്യകതയെ കുറിച്ചുള്ള ബോധ്യത്തിൽ അതിനായുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണല്ലൊ മലങ്കര സുറിയാനി കത്തോലിക്കാ സഭാമക്കളുടെ തലവനും പിതാവുമായ അത്യഭിവന്ദ്യ മോറാൻ മോർ ബസ്സേലിയോസ്  ക്ലീമീസ് കാതോലിക്കാ ബാവായുടെ ശ്ലൈഹീക പ്രബോധനത്താൽ  "തൂക്കാസ" പ്രസിദ്ധീകരിയ്ക്കപ്പെട്ടത്. നമ്മുടെ ലിറ്റർജി കമ്മീഷന്റെ ആരാധനാക്രമം, പ്രാർത്ഥനക്രമം, കൂദാശകൾ, പെരുന്നാളുകൾ, ദിവ്യനിധി,, തുടങ്ങിയ ശ്ലൈഹീക മുദ്രയോട് കൂടിയ പുസ്തകങ്ങളും പരിഷ്കരിച്ച മതബോധന പാഠാവലിയുമെല്ലാം നമ്മുടെ സഭയുടെ വ്യക്തിത്വം സംരക്ഷിക്കുന്നതിനും പാരമ്പര്യം നിലനിർത്തുന്നതിനും എറ്റം സഹായകരമാണെന്ന് നിസംശയം പറയാം. എല്ലാവിധ അനുകൂല സാഹചര്യങ്ങളും സഭയായി ഒരുക്കിയിട്ടുണ്ടെങ്കിലും പുരോഹിതരിലും സന്ന്യസ്തരിലും ഇക്കാര്യത്തിൽ തീക്ഷ്ണത കുറവുണ്ട്. നമ്മുടെ സഭാംഗങ്ങളാകട്ടെ നമ്മുടെ പാരമ്പര്യങ്ങളും  ക്രമങ്ങളും അനുഷ്ഠിക്കനോ താത്പര്യം കാണിക്കാതെ ഇതര സഭകളെ അനുകരിയ്ക്കാൻ ശ്രമിയ്ക്കുകയും ചെയ്യുന്നു. (നമ്മുടെതായ ഒന്നും ഇതര സഭകൾ അനുകരിയ്ക്കുന്നുമില്ല)

പുനരൈക്യപ്പെട്ടവരുടെ പഴയ തലമുറ ക്രമേണ അപ്രത്യക്ഷമായി കൊണ്ടിരിയ്ക്കുകയും കത്തോലിക്കാ സഭയിൽ ജനിച്ചുവളർന്ന പുതുതലമുറ പുനരൈക്യമെന്ന ലക്ഷ്യത്തിൽ ആവേശഭരിതരാകാതിരിയ്ക്കുകയും ചെയ്യുന്നു. മലങ്കര സുറിയാനി കത്തോലിക്കാ സഭ ഒരു പുതിയ സഭയായതുകൊണ്ട് നേരത്തെ സഭയിലിരുന്ന പാരമ്പര്യമൊന്നും പരിഗണിയ്ക്കാതെ ഒരു പുതിയ സഭാവ്യവസ്ഥയ്ക്ക് രൂപം കൊടുക്കാമെന്ന്  ചിന്തിയ്ക്കുന്നത് അത്മഹത്യാപരമായ ചിന്താഗതിയാണ്. മലങ്കര സഭയുടെ അസ്തിത്വം അംഗീകരിയ്ക്കുന്നതിലൂടെ മാത്രമേ നമ്മുക്ക് ഒരു ശ്ലൈഹീക സഭയാണെന്ന് അവകാശപ്പെടാൻ സാധിയ്ക്കുകയുള്ളു. ഒരു ശ്ലൈഹീക സഭയെന്ന നിലയിൽ സ്വന്തം വ്യക്തിത്വം നേടിയെടുക്കാൻ മലങ്കര സുറിയാനി കത്തോലിക്കാ സഭയ്ക്ക് സാധിച്ചിട്ടില്ലെന്ന വസ്തുത തിരിച്ചറിയണം. അതുകൊണ്ട് മലങ്കരയിലെ ആരാധനാക്രമത്തിൽ നാം വരുത്തുന്ന ഏത് നവീകരണവും (ശുശ്രൂഷകളുടെ സമയം ചുരുക്കുക, ആവർത്തനം ഒഴിവാക്കുക, ഭാഷാപ്രയോഗങ്ങൾ ശരിയാക്കുക) മറ്റു സഭകളെയും കണക്കിലെടുത്ത്കൊണ്ട് ആയിരിക്കണം. വെറും സൗകര്യചിന്തയുടെ പേരിലും ചില മാറ്റങ്ങൾ വരുത്തുക ആവശ്യമാണെന്ന് ചിലർക്ക് തോന്നുന്നത് കാരണം മാത്രം നമ്മുടെ സുറിയാനി പൈതൃക ലിറ്റർജിയിൽ മാറ്റങ്ങൾ വരുത്തുവാൻ ആരെയും അനുവദിയ്ക്കരുത് എന്ന പ്രാർത്ഥനയോടെ പൊതുവായ ചിലകാര്യങ്ങൾ പ്രത്യേകിച്ച് കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈനായി പരികർമ്മം ചെയ്യപ്പെട്ട വിശുദ്ധ കൂദാശകളിലും മറ്റും ശ്രദ്ധിയ്ക്കപ്പെട്ടതും നിലവിൽ തുടരുന്നതുമായ തെറ്റായ പ്രവണതകളെ ടീം ഖോലോ ദ് മലങ്കര തുറന്ന് പറയുവാൻ ആഗ്രഹിക്കുന്നു.

1. ക്യാമറകൾ പരിശുദ്ധ മദ്ബഹായിൽ വയ്ക്കുകയും രഹസ്യ ശുശ്രൂഷകൾ പോലും ലൈവായി ടെലകാസ്റ്റ് ചെയ്യുകയും ചെയ്യുന്നു. ഹൈക്കലായിൽ മാത്രം ക്യാമറകൾ വയ്ക്കുവാൻ നിർദ്ദേശം കൊടുത്താൽ ബന്ധപ്പെട്ടവർ അനുസരിയ്ക്കുമല്ലോ.

പ്രതീകാത്മക ക്രീയകളാൽ കാർമ്മികൻ രഹസ്യാത്മകമായി തിരശ്ശീലയ്ക്കുള്ളിൽ അനുഷ്ഠിയ്ക്കുന്ന ഖണ്ഡന ശുശ്രൂഷ പോലും പരസ്യമായി നവമാധ്യമങ്ങളിലൂടെ ടെലകാസ്റ്റ് ചെയ്യപ്പെടുന്നു.

ഖണ്ഡിപ്പിന്റെ ശുശ്രൂഷ നൊടിയിടയിൽ എങ്ങിനെയാണ് കാർമ്മികനു പൂർത്തിയാക്കുവാൻ സാധിയ്ക്കുന്നത് എന്നത് ആശ്ചര്യമായി നിൽക്കുന്നു.!!!

2. പരിശുദ്ധ മദ്ബഹായിൽ കൈ വയ്പ്പില്ലാത്തവർ പ്രവേശിയ്ക്കുകയും, ശുശ്രൂഷകർ ശുശ്രൂഷ കുപ്പായം ധരിയ്ക്കാതെയും ശുശ്രൂഷകളിൽ പങ്കെടുക്കുന്നു. ശുശ്രൂഷകർ വെള്ള ഇടക്കെട്ടിനു പകരം പല നിറങ്ങളിൽ ഉപയോഗിക്കുന്നതായി കാണുന്നു.

വിശുദ്ധ കുർബ്ബാനയിൽ, ഒഴിച്ച് കൂടാനാവാത്ത സമയം കൂടാതെ, വൈദീകർക്ക് മൈക്ക് പിടിയ്ക്കുക, മദ്ബഹാ ശുശ്രൂഷകരുടെ ദൗത്യമായി മാറിയത് പോലെ. മേലധ്യക്ഷന്മാർക്ക് വൈദീകരും. ആദ്യകാലങ്ങളിലെ പോലെ നടുവിൽ സ്റ്റാന്റ് മൈക്ക് വയ്ക്കുകയോ, ആധുനികമായ വയർലെസ് മൈക്ക് ഉപയോഗിക്കുകയൊ ചെയ്യാമല്ലൊ.
3. മലങ്കര വിശുദ്ധ കുർബ്ബാനയുടെ സ്ഥാപന വചനങ്ങൾ ചൊല്ലുമ്പോൾ മുട്ട്കുത്തുന്ന ധൂപക്കുറ്റി വീശുന്ന പ്രധാന ശുശ്രൂഷനെയും വിശ്വാസ സമൂഹത്തെയും വീഡിയോയിൽ കാണാൻ സാധിച്ചു.

വിശുദ്ധ കുർബാന ക്രമത്തിൽ നിന്നല്ലാത്ത ഗാനങ്ങൾ ചില പള്ളികളിലെങ്കിലും ആലപിയ്ക്കുന്നു.
വിശുദ്ധ കുർബ്ബാനയിലെ കർത്തൃ പ്രാർത്ഥന ഗാന രൂപത്തിലും സിനിമാ ഗാനങ്ങളും ആലപിയ്ക്കുന്നു. (ആബുൻ ദ് ബശ്മായോ... അല്ലാതെ)

വിശുദ്ധ കുർബാനയുടെ ചൊല്ലുകൾക്ക്  അകമ്പടിയായി അമിതമായി സംഗീതം നൽകുകയും ശുശ്രൂഷകർ വായിക്കേണ്ട വായനകളും പുരോഹിതരുടെ  ഗാനങ്ങളും വിരളമായെങ്കിലും ഗായകസംഘം ആലപിയ്ക്കുകയും ചെയ്യുന്നുന്നു. (ശുബഹോ... വരെ ചൊല്ലിയിട്ടുണ്ട്)

4. പുറം കുപ്പായം/കുത്തിനൊ (കറുത്ത കുപ്പായം/ആൽബ് ധരിയ്ക്കാതെ ഹമ്നിയ മാത്രം ധരിയ്ച്ച് കൊണ്ട് ശുശ്രൂഷകളിൽ പങ്കെടുക്കുന്നതും വചനപ്രഘോഷണം നടത്തുന്നതുമായ വൈദീകരുടെ എണ്ണം വർദ്ധിയ്ക്കുന്നു. (എന്നാൽ ഇതിനപവാദമായി വൈദീകർ നമ്മുക്കുണ്ടെന്നത് വിസ്മരിയ്ക്കുന്നില്ല)
           ഈയടുത്തകാലത്ത് സോഷ്യൽ മീഡിയയിൽ ഇതിനെതിരെ പ്രതികരിച്ച അൽമായനു എതിരെ പോലീസ് സ്റ്റേഷനിൽ കേസ് കൊടുക്കാൻ വരെ ഒരു വൈദീകൻ ശ്രമിച്ചിരുന്നു.
കൂദാശകൾ പരിക്രമം ചെയ്യുമ്പോഴും ആരാധനാപരമായ മറ്റ് അനുഷ്ഠാനങ്ങളിലും കറുത്ത കുപ്പായം ധരിയ്ക്കുന്ന വൈദീകരുടെ എണ്ണം ക്രമാധീതമായി കുറയുന്നു.
5. വിശുദ്ധ കുർബ്ബാനയിൽ കാർമ്മികൻ  ഇരുകരങ്ങൾ നെഞ്ചോട് ചേർത്തും വിരിച്ചും പിടിയ്ക്കേണ്ട സന്ദർഭങ്ങളിലും ആശീർവാദ സമയത്തും  ഇടത്തേ കൈയിൽ മൈക്ക് പിടിച്ച്കൊണ്ട് നടത്തുന്നു.  (ആശീർവാദ സമയത്ത് ഇടത്തേ കൈ തബലീത്താ മേൽ വയ്ക്കുന്നില്ല)
6. വിശുദ്ധ കുർബനയ്ക്ക് മുൻപ് അല്ലെങ്കിൽ ശേഷമുള്ള വിശുദ്ധ കുർബാന എഴുന്നള്ളിച്ചു കൊണ്ടുള്ള പരസ്യ ആരാധന.
കൃത്യമായ യാമനമസ്കാരം നടത്താതെ വിശുദ്ധ കുർബാന അർപ്പിയ്ക്കപ്പെടുന്നു. യാമനസ്കാരത്തിനു പകരമായി ഭക്താഭ്യാസ പ്രാർത്ഥനകളായ ജപമാല, നൊവേന, വിശുദ്ധ കുരിശിന്റെ വഴി, കരുണക്കൊന്ത, മുതലായവ ചൊല്ലുന്നു.
7. വിശുദ്ധ കുർബാനയുടെ സജീവ സാന്നിദ്ധ്യമുള്ള  പള്ളികളിൽ മറപോലുമിടാതെ ഭക്തസംഘടനകളുടെ വാർഷികാഘോഷവും പൊതു പരിപാടികളും നടത്തപ്പെടുന്നു. ആശംസകൾ, സമ്മാനദാനം തുടങ്ങിയവ പരിശുദ്ധ മദ്ബഹായിൽ നടത്തപ്പെടുന്നു.

ഒക്ടോബർ മാസത്തിൽ ജപമാല മാസാചരണം എന്ന് പറഞ്ഞുകൊണ്ട് ദൈവമാതാവിന്റെ പ്രതിമകൾ വീടുകളിൽ   നിന്നും എത്തിച്ച് പരിശുദ്ധ മദ്ബഹായിൽ പ്രതിഷ്ഠിച്ചു നടത്തുന്ന പ്രാർത്ഥന.
8. പരിശുദ്ധ ദൈവമാതാവിന്റെ "ശൂനോയോ" നോമ്പിനെക്കാൾ (വാങ്ങിപ്പ്)  പ്രാധാന്യം എട്ട് നോമ്പിന് കൊടുക്കപ്പെടുന്നു. വാങ്ങിപ്പ് പെരുന്നാളിനെ കുറിച്ചുള്ള അറിവ് പുതു തലമുറയ്ക്കില്ല.
പരിശുദ്ധ ദൈവമാതാവിനോടുള്ള മധ്യസ്ഥ പ്രാർത്ഥന നമ്മുടെ ആരാധനാക്രമത്തിൽ നിന്നുള്ളത് ഒഴിവാക്കി മറ്റുപല ഭക്താഭ്യാസങ്ങൾക്കും വൈദീകർ തന്നെ പ്രോത്സാഹനം കൊടുക്കുന്നു.

9. പരിശുദ്ധ മദ്ബഹായിൽ ക്രൂശിത രൂപങ്ങൾ സ്ഥാപിയ്ക്കപ്പെടുകയും പള്ളിയ്ക്കുള്ളിൽ വിശുദ്ധരുടെ രൂപങ്ങൾ വച്ച് ആരാധനയ്ക്ക് സമാനമായ പ്രതീധിയുണ്ടാക്കുന്നു.
പൌരസ്ത്യസഭയുടെ പാരമ്പര്യമല്ലാത്ത രൂപങ്ങൾ പള്ളികളിൽ വയ്ക്കരുതെന്ന "തൂക്കാസ" നിർദ്ദേശം; പള്ളിയ്ക്ക് പുറത്ത് ഇവ സ്ഥാപിയ്ക്കാനുള്ള നിർദ്ദേശമായി കണ്ട് മോണ്ടളം, പള്ളിയോട് ചേർന്നുള്ള കുരിശ്മൂട് തുടങ്ങിയവയിൽ പാശ്ചാത്യസഭകളിലെ ഗ്രോട്ടൊ, സ്ലീബാ പാത പ്രതിമകൾ, പോലുള്ളവ അധിക ചിലവിൽ നിർമ്മിച്ച് പള്ളിപ്പരിസരം രൂപ സമൃദ്ധമാക്കുന്നു. വിശുദ്ധരുടെയും മറ്റും രൂപങ്ങൾ വാദ്യഘോഷങ്ങളോടെ ഹൈന്ദവ രീതിയിൽ എഴുന്നള്ളിച്ചു കൊണ്ടുള്ള റാസ ഇപ്പോൾ വർദ്ധിയ്ക്കുന്നു.

10. പരിശുദ്ധ മദ്ബഹായിൽ പുറത്തിട്ട് നടക്കുന്ന ചെരിപ്പ്, ഷൂസ് ധരിച്ച് വിശുദ്ധ കുർബ്ബാന അർപ്പിയ്ക്കുന്ന വൈദീകർ മദ്ബഹ ചെരിപ്പ് (ഷുസ്) ധരിയ്ക്കുന്നില്ല.
പരിശുദ്ധ ത്രോണോസിൽ വെളളം കുടിക്കുന്നതിനായുള്ള ചായക്കപ്പ്, ഗ്ലാസ്, മൊബൈൽ ഫോൺ, തൂവാല (കർച്ചീഫ്) മുതലായവ വയ്ക്കപ്പെടുന്നു. ഇവ സൈഡ് മേശയിൽ കരുതിയാൽ മതിയാകുമല്ലൊ.

പുനരൈക്യ പ്രസ്ഥാനം അസ്തമിച്ചൊ എന്നുള്ള സംശയം സോഷ്യൽ മീഡിയയിലൂടെ ബഹുമാനപ്പെട്ട വൈദീകരും അൽമായരും സംശയങ്ങളുന്നയിക്കുന്ന പശ്ചാത്തലത്തിൽ ടീം ഖോലോ ദ് മലങ്കരയ്ക്ക് ചൂണ്ടിക്കാണിക്കുവാനുള്ള മുഖ്യഘടകം ആരാധനാക്രമത്തിൽ നമ്മുടെ സഭയിൽ അറിഞ്ഞോ അറിയാതെയോ കടന്ന് വന്ന് മാറ്റപ്പെടുവാൻ ആകാതെ നിൽക്കുന്നവയിൽ ചിലതാണ് മുകളിൽ വിവരിച്ചിരിയ്ക്കുന്നത് ഇനിയുമുണ്ട് വിവരിയ്ക്കുവാൻ
തുടരും....

മലങ്കരയുടെ ചരിത്ര - ആരാധനാക്രമ പഠനങ്ങൾക്കും, വീഡിയോകൾക്കും, ആനുകാലിക വാർത്തകൾക്കുമായി https://www.facebook.com/kholodmalankara/ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്ത് ഫോളോ ചെയ്യുക.  www.malankaravoice.in

Comments